തിരുവനന്തപുരം: അധ്യയന വർഷം ആരംഭിച്ചിട്ട് രണ്ടു മാസം തികയുമ്പോഴേക്കും സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് തുക അനുവദിക്കാതെ ഈ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ചെലവായ തുകയുടെ ബില്ലും അനുബന്ധ രേഖകളും പ്രഥമാധ്യാപകർ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. 80% കേന്ദ്ര ഫണ്ടും 20% സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. പക്ഷേ കുട്ടികൾക്ക് ഉച്ച ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഒരിടത്തും ഇല്ല. പ്രഥമാധ്യാപകർ പതിനായിരക്കണക്കിന് രൂപ അവരവരുടെ പോക്കറ്റിൽ നിന്ന് മുടക്കിയാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്. ജൂലൈ പകുതി പിന്നിട്ടിട്ടും സ്കൂൾ പാചക തൊഴിലാളികൾക്ക് കൂലി കൊടുക്കാനും തൊഴിലാളി വർഗ സർക്കാർ തയ്യാറായിട്ടില്ല. അടിയന്തിരമായി പദ്ധതിയ്ക്ക് വേണ്ട തുക വർദ്ധിപ്പിച്ച് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ഇതിന്റെ ആദ്യ ഘട്ടമായി ഡി.ജി.ഇ. ഓഫീസിന് മുന്നിൽ 23 ന് ശനിയാഴ്ച ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. സ്കൂൾ ഉച്ചഭക്ഷണ ഭക്ഷണ പദ്ധതിയിലെ സർക്കാർ അനാസ്ഥ പരിഹരിക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ എൻ. രാജമോഹൻ, അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ പ്രദീപ് നാരായണൻ, ജി.ആർ. ജിനിൽ ജോസ്, ബിജു തോമസ്, ജെ. സജീന, ആർ. ശ്രീകുമാർ, സി.ആർ. ആത്മകുമാർ ജില്ലാ സെക്രട്ടറി എൻ.സാബു, ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ എന്നിവർ സംസാരിച്ചു.


















