തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക.
സിൽവർലൈൻ പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നൽകിയ കത്തിൽ അഭ്യർഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല.
പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു നീട്ടണമെന്നും, കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റിൽ അവയൊന്നും ഇടംപിടിച്ചില്ല.

















