ലഖ്നൗ: ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയിൽ ഇന്ന് സവിശേ ദിനം. മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനം ഇന്ന് നടക്കും. 45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. ഇന്ന് 3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്നാനത്തിനായി പ്രയാഗ് രാജിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഇന്നലെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ആദ്യ ദിനമായ ഇന്നലെ ഒന്നരക്കോടിയിലേറെ പേർ ത്രിവേണി സംഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ശംഖ നാദങ്ങളും ഭജനാലാപനവും മുഴങ്ങിയ അന്തരീക്ഷത്തിൽ പൗഷ് പൗർണമിയിലെ പുണ്യ സ്നാനത്തോടെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ഷാഹി സ്നാൻ ചടങ്ങിനായി നിരവധി പേരാണ് ഇന്നലെ എത്തിയത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 30,000 പൊലീസുകാർ, എൻഡിആർഫ്, കേന്ദ്ര സേനകളും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകൾ, വെള്ളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.