കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിൻറെ മടവൂർ പൊതു ചന്തയ്ക്ക് അകത്തുള്ള പാഴായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്ന കെട്ടിടം കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നി രക്ഷാസേനയേയും പഞ്ചായത്തിലും വിവരമറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളിൽ തീ കത്തി വൻതോതിൽ കറുത്ത പുകയും ഗന്ധവും ഉയർന്നതോടെ സമീപ പ്രദേശങ്ങളിൽ നാട്ടുകാരെത്തി തീയണക്കാൻ ശ്രമിച്ചു.

അഗ്നി രക്ഷാ സേനയുടെ കല്ലമ്പലം, ആറ്റിങ്ങൽ കടയ്ക്കൽ നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. നാല് ലോഡ് പാഴ് വസ്തുക്കൾ, കെട്ടിടം എന്നിവ കത്തിയമർന്നു. കെട്ടിടത്തിനുള്ളിൽ കുറച്ച് ബാഗുകൾ മാത്രമാണ് തീ നിയന്ത്രണ വിധേയമാക്കിയ ശേഷം പുറത്തേക്ക് മാറ്റിയത്. പഞ്ചായത്തിലെ ഹരിത കർമ്മ സേന വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്നതാണ് കത്തിനശിച്ച കെട്ടിടം. മടവൂരിലെ പ്രധാന കവലയായ മാർക്കറ്റ് ജങ്ഷനോട് ചേർന്ന് പൊതു ചന്തയുടെ വളപ്പിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. തൊട്ടടുത്ത് കടകളും വീടുകളും വില്ലേജ് ഓഫീസ് അടക്കമുള്ളവയെല്ലാമുണ്ട്. അഗ്നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.



















