മണിച്ചന്‍ ജയില്‍മോചിതനായി. നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മണിച്ചന്‍ ഇന്ന് പന്ത്രണ്ടോടെ ജയിലിൽനിന്ന് പുറത്തിറങ്ങി. ജയിലിന് പുറത്തു കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം വാഹനത്തില്‍ കയറി വീട്ടിലേക്ക് മടങ്ങി. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്ത കേസിൽ ഏഴാം പ്രതിയായ മണിച്ചന്‍ 22 വര്‍ഷമായി ജയിൽ ശിക്ഷ അനുഭവിയ്ക്കുകയായിരുന്നു.

പിഴ തുക അടയ്ക്കാതെ മണിച്ചനെ മോചിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് മണിച്ചന്‍ കഴിയുന്ന തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ എത്താത്തതിനാലാണ് ഇന്നലെ മോചനം സാധ്യമാകാതിരുന്നത്. നേരത്തെ ശിക്ഷാ ഇളവ് നല്‍കുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ മുപ്പത് ലക്ഷത്തി നാല്‍പ്പത്തയ്യായിരം രൂപ കെട്ടിവെയ് ക്കാത്തതിനാല്‍ ജയിലില്‍ നിന്നിറങ്ങാന്‍ സാധിച്ചിരുന്നില്ല. മണിച്ചന്റെ ഭാര്യയുടെ ഹര്‍ജിയില്‍ പിഴ തുക സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു.


















