കടയ്ക്കാവൂർ ചെക്കാലവിളാകം ജംക്‌ഷനിലെ പൊതുമാർക്കറ്റ് നവീകരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയിട്ടു രണ്ടുവർഷം പിന്നിട്ടിട്ടും തുടർ നടപടി ഇല്ലാത്തതിൽ പ്രതിഷേധം. കച്ചവടക്കാർക്കും മാർക്കറ്റിലെത്തുന്നവർക്കും മതിയായ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണു നിലവിലുണ്ടായിരുന്ന കടമുറികളടക്കം നീക്കിയത്. പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ചന്തയിലെ കച്ചവടക്കാരടക്കമുള്ളവരെ പൂർണമായി ഒഴിപ്പിച്ചു. 10 മാസങ്ങൾക്കകം നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
ചന്തയിലെ സ്ഥിരം കച്ചവടക്കാർ ഗതാഗതത്തിരക്കേറിയ സമീപ പാതയോരങ്ങളെയാണ് കച്ചവടത്തിന് ആശ്രയിക്കുന്നത്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ ശേഷം കരാറുകാരൻ സ്ഥലം കാലിയാക്കിയതാണു കാരണമെന്നു അധികൃതർ പറയുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടങ്ങളുടെ സുരക്ഷിത കേന്ദ്രമാണിപ്പോൾ മാർക്കറ്റ് പരിസരം. സന്ധ്യമയങ്ങിയാൽ തെരുവുനായ്ക്കൾ ചെക്കാലവിളാകം പരിസരമാകെ കയ്യടക്കുന്ന സ്ഥിതിയുമുണ്ട്. കിഫ്ബിയിൽ നിന്നു 2.75 കോടി രൂപ മാർക്കറ്റ് നവീകരണത്തിനായി അനുവദിച്ചിട്ടും പദ്ധതിക്കു തുടക്കമിടാൻ കഴിയാത്തതിനു പിന്നിൽ ദുരൂഹതകളുണ്ടെന്നു ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു.



















