വർക്കല: ബുള്ളറ്റ് വാഹനത്തിന് കടന്ന് പോകാൻ സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളടക്കം 5 പേരെ ക്രൂരമായി ആക്രമിക്കുകയും, സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത ഒൻപതംഗ സംഘത്തിലെ പ്രധാന പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ വർക്കല നടയറ സ്വദേശി നൗഫൽ, ഷിഹാബ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 19 ന് രാത്രി 11 മണിയോടെ വർക്കല നടയറ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിന് സമീപമാണ് സംഭവം. പരാതികാരിയായ യുവതിയും ഇവരുടെ രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും കൂടി മൂന്ന് ഇരുചക്രവാഹനങ്ങളിലായി വർക്കലയിൽ നിന്നും ചെമ്മരുതി പഞ്ചായത്തിലെ ഇവരുടെ വീട്ടിലേക്ക് സഞ്ചരിക്കവേയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഒന്നാം പ്രതി നൗഫലും രണ്ടാം പ്രതി ഷിഹാബും സഞ്ചരിച്ച ബുള്ളറ്റിന് യുവതിയുടെ സഹോദരൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് ഇവർ യുവാവിന്റെ വാഹനം നടയറ ജംഗ്ഷനിൽ തടഞ്ഞു നിർത്തുകയായിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന സമയം അവിടെ എത്തിയ സംഘത്തിലെ മറ്റ് പ്രതികളുടെ സഹായത്തോടെ പരാതിക്കാരിയായ യുവതിയുടെ സഹോദരന്മാരെ വണ്ടിയിൽ നിന്നും ഇറങ്ങാൻ സമ്മതിക്കാതെ മുഖത്തും മുതുകിലും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു.
ഇത് തടയാൻ ശ്രമിച്ച മൂന്ന് യുവതികളെയും രണ്ടാം പ്രതി ശിഹാബ് ലൈംഗികമായി കയ്യേറ്റം ചെയ്യുകയായിരുന്നു. യുവതികളുടെ ശരീരഭാഗങ്ങളിൽ കടന്ന് പിടിച്ചുകൊണ്ട് അസഭ്യം പറയുകയും ചെയ്തു. പരസ്യമായി യുവതികളെ മാനഹാനിക്ക് ഇടവരുത്തുന്നതിന് ഈ സംഘം മുതിർന്നു. യുവതിയുടെ സഹോദരന്മാരുടെ തലയ്ക്കും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. ഒൻപതംഗ സംഘത്തിലുണ്ടായിരുന്നവർ വളരെ ക്രൂരമായാണ് യുവതികളോട് അതിക്രമം കാട്ടിയത്. സംഭവശേഷം യുവതിയും സഹോദരന്മാരും ഭാര്യമാരും വർക്കല പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സംഘത്തിലെ മറ്റ് പ്രതികളായ റഫീഖ്, നിസാർ, നിസാം, നാസർ കൂടാതെ കണ്ടാൽ അറിയുന്ന 3 ഓളം പേരെ ചേർത്ത് ആണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഐ പി സി 341, 294(b), 323, 324, 354, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


















