കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ വ്യാപക പരിശോധനയുമായി എസ്ഐടി. പ്രാഥമികമായി കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരിയിൽ കേസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റിന്റെ കയ്യിൽ നിന്ന് സർച്ച് വാറണ്ട് വാങ്ങിയാണ് പരിശോധന നടത്തിയതെന്ന് അദേഹം വ്യക്തമാക്കി.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസ്, അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്, മറ്റൊരു ബന്ധുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. അഞ്ചു ടീം പരിശോധന നടത്തുകയാണെന്നും കേസിൽ ആൻ്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയെന്നും എഡിജിപി പി വിജയൻ പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും മറ്റ് പ്രതികളെ കണ്ടെത്തുകയെന്ന് എഡിജിപി വ്യക്തമാക്കി.

ന്യൂസ് റൂമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി പി വിജയൻ പറഞ്ഞു. മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഒരു മാധ്യമപ്രവർത്തകൻ്റെയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയിട്ടില്ല. തങ്ങളും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഡിജിറ്റൽ രേഖകളുടെ പകർപ്പ് ലഭിക്കാൻ ഉള്ളതുകൊണ്ടാണ് പരിശോധന നീളുന്നതെന്ന് എഡിജിപി കൂട്ടിച്ചേർത്തു.

തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അടക്കം കണ്ടെത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്താൻ മുൻ സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നുൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. എല്ലാ വിധ രേഖകളും കൈയിലുണ്ടെന്നും കരാറുകൾ സുതാര്യമായിരുന്നുവെന്നുമാണ് സ്‌പോൺസർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ വാദങ്ങൾക്ക് ബലം നൽകുന്ന രേഖകൾ ഇവർക്ക് കാണിക്കാനും അന്വേഷണ സംഘത്തെ ഇത് ബോധ്യപ്പെടുത്താനും കഴിയുമോ എന്നതാണ് നിർണായക ചോദ്യം.




















