മൊഹ്‌സിന കിദ്വായി അന്തരിച്ചു

Apr 8, 2026

seena

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. പുലര്‍ച്ചെ ഡല്‍ഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.

കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന മൊഹ്‌സിന കിദ്വായി പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു. മൂന്ന് തവണ ലോക്‌സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് മൊഹ്‌സിന കിദ്വായി. 2004 മുതലായിരുന്നു കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. കെ കരുണാകരനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് മൊഹ്‌സിന കിദ്വായി വഹിച്ചത്.

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തില്‍ മുല്ല കുത്തബുദ്ദിന്‍ അഹമ്മദിന്റെയും സെഹ്റയുടേയും മകളായി 1932 ജനുവരി ഒന്നിനായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമണ്‍സ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റും മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നേടി.

1950-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായ മൊഹ്‌സിന 1960ല്‍ ഉത്തര്‍ പ്രദേശ് നിയമസഭ കൗണ്‍സില്‍ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്‌സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മൊഹ്‌സിന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2016ല്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.

cake tower new
LATEST NEWS