ഓൺലൈൻ ട്രേഡിൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45,00,000/- രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹിതകൃഷ്ണയാണ് പ്രതി. ആറ്റിങ്ങൽ ഇടയ്ക്കാട് സ്വദേശിയായ കിരൺകുമാർ എന്നയാളെയാണ് ഷെയർമാർക്കറ്റും ഓൺലൈൻ ട്രേഡിങും നടത്തി ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും കേരള ഹൈകോടതിയിലും ജാമ്യത്തിനായി പോവുകയും കോടതി ജാമ്യം നിഷേധിക്കുകയുമായിരുന്നു.. തുടർന്ന് ജാമ്യം ലഭിക്കാത്ത പ്രതി അഹമ്മദാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ IPS ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഓ ഗോപകുമാർ ജി, എസ് ഐ ജിഷ്ണു എം.എസ്, എസ് സി പി ഒ മാരായ പ്രശാന്ത് എസ്.പി, പ്രശാന്ത് എസ്, CPO അഞ്ജന എന്നിവരടങ്ങിയ സംഘമാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
ട്രേഡിങിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആൾക്കാരിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.



















