ഇരട്ടി മധുരത്തിന്റെ ‘കൃഷ്ണനിവാസ്’; ഒരേ വീട്ടിൽ നിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും

May 12, 2026

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത പ്രഭാതം. പാലക്കാട് കൽമണ്ഡപം മീനാനഗറിലെ 34-ാം നമ്പർ വീടിന് മുമ്പെങ്ങുമില്ലാത്തൊരു തിളക്കമുണ്ടായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഒരു അപൂർവ്വതയ്ക്ക് ആ വീട് സാക്ഷ്യം വഹിക്കുകയാണ്. ഒരേ വീട്ടിൽ നിന്ന് ഒരേസമയം ഒരാൾ നിയമസഭയിലേക്കും മറ്റൊരാൾ ലോക്സഭയിലേക്കും—വി.കെ. ശ്രീകണ്ഠനും കെ.എ. തുളസിയും ഇനി കേരളത്തിലെ ആദ്യ ‘എം.പി – എം.എൽ.എ’ ദമ്പതികൾ. വോട്ടെണ്ണൽ കഴിഞ്ഞ് ആവേശം അടങ്ങും മുൻപേ, വിജയശ്രീലാളിതരായി ഈ ദമ്പതികൾ തങ്ങളുടെ പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയത് ഇരട്ടി സന്തോഷത്തിന്റെ പ്രഭയിലാണ്.

പ്രവചനം യാഥാർത്ഥ്യമായ നിമിഷം

“കേരളത്തിലെ ഒരു വീട്ടിൽ നിന്ന് തന്നെ എം.പിയും എം.എൽ.എയും വന്നാൽ അത്ഭുതപ്പെടേണ്ടതില്ല” എന്ന് വോട്ടെണ്ണലിന് തലേന്ന് വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ പലരും അതൊരു ആത്മവിശ്വാസ പ്രകടനമായേ കണ്ടുള്ളൂ. എന്നാൽ കൊങ്ങാട് മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആ പ്രവചനം ചരിത്രമായി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊങ്ങാട്, 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്താണ് കെ.എ. തുളസി നിയമസഭയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. സി.പി.എമ്മിലെ കരുത്തുറ്റ സ്ഥാനാർത്ഥി അഡ്വ. കെ. ശാന്തകുമാരിയെ വീഴ്ത്തി നേടിയ ഈ വിജയം കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്.

പാലുകാച്ചലിലെ രാഷ്ട്രീയ സൗഭാഗ്യം

വിജയാഘോഷങ്ങളുടെ തിരക്കിനിടയിലും നിശ്ചയിച്ചതുപോലെ തന്നെ ചൊവ്വാഴ്ച രാവിലെ ആറിന് പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നു. പാലക്കാട് മീനാനഗറിലെ ഈ വാടകവീടിന് ‘കൃഷ്ണനിവാസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷൊർണൂരിലെ ശ്രീകണ്ഠന്റെ കുടുംബവീടിന്റെ പേരും കൃഷ്ണനിവാസ് എന്നാണ്. ആ സ്മരണ നിലനിർത്താനാണ് താമസിക്കുന്ന വാടകവീടുകൾക്കെല്ലാം ഇതേ പേര് നൽകുന്നത്. അടുത്ത സുഹൃത്തുക്കൾക്കായി ഒരുക്കിയ പ്രഭാതഭക്ഷണത്തിനിടയിൽ രാഷ്ട്രീയ ചർച്ചകളേക്കാൾ ഉപരി ഒരു കുടുംബത്തിന്റെ കഠിനാധ്വാനത്തിന് ലഭിച്ച വലിയ അംഗീകാരത്തിന്റെ സംതൃപ്തിയായിരുന്നു പ്രകടമായിരുന്നത്.

വിവാഹം മുതൽ നിയമസഭ വരെ

2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു വി.കെ. ശ്രീകണ്ഠന്റെയും കെ.എ. തുളസിയുടെയും വിവാഹം. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലം അവർക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത അംഗീകാരമാണ്. നെന്മാറ എൻ.എസ്.എസ് കോളേജിൽ ചരിത്രവിഭാഗം മേധാവിയായും പ്രിൻസിപ്പൽ ഇൻ ചാർജായും സേവനമനുഷ്ഠിച്ച തുളസി, ചരിത്രം പഠിപ്പിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുക കൂടിയാണെന്ന് ഈ വിജയത്തിലൂടെ തെളിയിച്ചു. ഇനി മുതൽ കൽമണ്ഡപത്തെ ‘കൃഷ്ണനിവാസ്’ വെറുമൊരു വീടല്ല, കേരളത്തിന്റെ നിയമനിർമ്മാണ സഭകളിലെ രണ്ട് തലങ്ങളെ പ്രതിനിധീകരിക്കുന്ന കരുത്തുറ്റ ദമ്പതികളുടെ അധികാര കേന്ദ്രം കൂടിയാണ്.

cake tower new
LATEST NEWS