തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരൻ്റെ മകളായ 14 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിൽ പൊലീസ്. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മരണ കാരണം വ്യക്തമാക്കാനാണ് നടപടി.
പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിലേക്ക് നയിച്ച കാരണത്തിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം പൊലീസ് പെട്ടെന്ന് ആവശ്യപ്പെടുന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്.
പൊലീസ് ക്വാർട്ടേഴ്സിലുള്ളവർ, കുട്ടിയുടെ സുഹൃത്തുകൾ, അടുപ്പമുള്ളവർ, അധ്യാപകർ എന്നിവരിൽ നിന്നെല്ലാം വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. തലച്ചോറിലെ രക്തസ്രാവം ലഹരി ഉപയോഗത്തിന്റെ ഫലമാണോ എന്നതടക്കം പരക്കുന്ന അഭ്യൂഹങ്ങളിലും വ്യക്തത വരുത്താൻ ആന്തരിക പരിശോധന ഫലം വരുന്നതോടെ കഴിയുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.

















