നവ കേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന്‍റെ പേരിൽ പൊലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹർജി നൽകിയത്. അര്‍ച്ചന ഭർത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് നവ കേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ പോയത്.
കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി. തനിക്ക് നേരിട്ട് മാനഹാനിയ്ക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. അതേസമയം, ഭർത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവ കേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂർ സ്വദേശി അർച്ചന പറഞ്ഞിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മർദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂർ അനുഭവിച്ചതെന്നും അർച്ചന പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അര്‍ച്ചന ഹൈക്കോടതിയെ സമീപിച്ചിച്ചത്.