ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത 19 വയസ്സുകാരിയായ വിദ്യാർഥിനിയുടെ കുറിപ്പാണ് കണ്ടെടുത്തത്. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാംക്ഷ ചതുർവേദി മെയ് 20 നാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യം തനിക്കില്ലെന്ന് വ്യക്തമാക്കിയാണ് കുട്ടി ജീവനൊടുക്കിയത്.
‘അമ്മേ, അച്ഛാ.. നിങ്ങളുടെ മകൾ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷ എഴുതിയാൽ എനിക്ക് നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല. വീണ്ടും എഴുതിയാൽ വിജയിക്കുമെന്നും ഉറപ്പില്ല. എന്നോട് ക്ഷമിക്കൂ’’ – കത്തിൽ ആകാംക്ഷ കുറിച്ചു.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളായിരുന്നു ആകാംക്ഷയും. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കി. ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിഷാദത്തിലായിരുന്നു. ഭക്ഷണം പോലും കഴിക്കാതായെന്ന് ബന്ധുക്കൾ പറഞ്ഞു.
പരീക്ഷയിൽ ഏകദേശം 650 മാർക്ക് വരെ ആകാംക്ഷ പ്രതീക്ഷിച്ചിരുന്നതായി വീട്ടുകാർ വ്യക്തമാക്കി. രണ്ടു വർഷമായി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്കുള്ള കഠിന പരിശീലനത്തിലായിരുന്നു കുട്ടി. മധ്യപ്രദേശിലെ മൗഗഞ്ച് സ്വദേശികളാണെങ്കിലും കുടുംബം മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് താമസിച്ചിരുന്നത്. കർഷകനായ പിതാവ് കൃഷ്ണകുമാർ ചൗബെ മകളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനായി പാചകത്തൊഴിലാളിയായും ജോലി ചെയ്തിരുന്നു.
മകളുടെ എൻട്രൻസ് തയ്യാറെടുപ്പുകൾക്കായി കൃഷ്ണകുമാർ ചൗബെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്നു ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. മെയ് 20 ന് നാഗ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആകാംക്ഷയുടെ ആത്മഹതായക്കുറിപ്പ് കഴിഞ്ഞദിവസമാണ് മാതാപിതാക്കൾ കണ്ടെടുത്തത്. ഇത്തവണ മകൾക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കുടുംബം. നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്താകെ ആറു കുട്ടികളാണ് ജീവനൊടുക്കിയത്. ആകാംക്ഷയുടേത് ആത്മഹത്യയല്ല, മോദിയുടെ കീഴിൽ തകർന്ന, അഴിമതി നിറഞ്ഞ സംവിധാനങ്ങളുടെ പ്രത്യാഘാതമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റപ്പെടുത്തി.



















