കൊളംബോ: വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും സ്കൂൾ താരങ്ങളുടെ മെന്ററായി അറിയപ്പെടുകയും ചെയ്ത സുമിത് ഫെർണാണ്ടോ കൗമാര താരങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് എട്ടിനുണ്ടായ ദാരുണ സംഭവത്തിലാണ് സുമിത് ഫെർണാണ്ടോയ്ക്ക് പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. നിലവിലെ ശ്രീലങ്കൻ ഏകദിന നായകനായ കുശാൽ മെൻഡിസ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്കൂൾ കാലത്തെ മെന്ററാണ് സുമിത് ഫെർണാണ്ടോ.
ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‍ലറ്റിക്സ് ക്ലബിന്റെ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഒരുകൂട്ടം കൗമാര താരങ്ങൾ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ വെള്ളം കിട്ടിയില്ല. പിന്നാലെയാണ് സ്റ്റേഡിയം സ്റ്റാഫുമായി തർക്കം തുടങ്ങിയത്. പ്രശ്നം താരങ്ങളും സ്റ്റേഡിയം സ്റ്റാഫുകളുമായുള്ള കൈയാങ്കളിയിലേക്ക് നീങ്ങി. ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‍ലറ്റിക്സ് ക്ലബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് സുമിത്. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹവും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
സ്ഥിതിഗതികൾ വഷളായതോടെ സുമിത് വിഷയത്തിൽ ഇടപെട്ടു. കളിക്കാരും സ്റ്റാഫുകളും തമ്മിൽ ശാരീരിക ആക്രമണത്തിലേക്ക് തർക്കം അപ്പോഴേക്കും വഴിമാറിയിരുന്നു. ഇരു വിഭാഗത്തേയും മാറ്റി നിർത്താൻ സുമിത് ഇടയിൽ കയറി തടയാൻ ശ്രമിച്ചു. അതിനിടെയാണ് ഒരു കൗമാര താരത്തിന്റെ മർദ്ദനം അദ്ദേഹത്തിനേൽക്കുന്നത്. പരിക്കേറ്റ് വീണ അദ്ദേഹത്തെ ഉടൻ തന്നെ കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സംഭവത്തിൽ സുമിതിനെ മർദ്ദിച്ചെന്നു സംശയിക്കുന്ന 17കാരനായ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആളാണ് പ്രതി എന്നതിനാൽ കൊളംബോ കോടതിയിൽ ഹാജരാക്കിയ താരത്തെ ചൈൽഡ് പ്രൊബേഷൻ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി താരത്തെ ഈ മാസം 17 വരെ കസ്റ്റഡിയിൽ സൂക്ഷിക്കും.
മൊറാട്ടുവയിലെ പ്രിൻസ് ഓഫ് വേൾഡ്സ് കോളജിലെ മുൻ കോച്ചാണ് ഫെർണാണ്ടോ. നിരവധി സ്കൂൾതല ക്രിക്കറ്റ് താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പരിശീലകൻ കൂടിയായിരുന്നു.

















