തിരുവനന്തപുരം: പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ ഓഫീസുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സാധ്യമായ ദിവസങ്ങളിൽ ശനിയാഴ്ച ഉൾപ്പെടെ പ്രിൻസിപ്പൽ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലുണ്ടാകണം. അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്.
ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മന്ത്രി നിർദേശം നല്‍കിയത്. എസ്എസ്എൽസി ഫലം 20നും ഹയർസെക്കൻഡറി ഫലം 25നും പ്രസിദ്ധീകരിക്കും. വർഷം 220 അധ്യയന ദിവസം ഉറപ്പാക്കണം.
ഇതിന് വേണ്ട ക്രമീകരണം നടത്തും. എസ്എസ്എല്‍സി മൂല്യനിർണയത്തിൽ 2200 പേർ ഒരു കാരണവും കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കന്ററിയിലും ഹാജരായില്ല. ഈ 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.

















