നിമിഷപ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍

Jul 21, 2025

seena

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോ പണം പിരിക്കുകയാണ്, ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മെഹ്ദി ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മഹ്ദിയുടെ ആരോപണം.

അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും മഹ്ദി ആരോപിക്കുന്നു. പല വേദികളില്‍ നിന്നും സാമുവല്‍ ജെറോം പണം പിരിക്കുന്നു. നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയില്‍ വച്ച് കണ്ടിരുന്നു. അന്ന് സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്. പിന്നീട് വാര്‍ത്തകളില്‍ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളര്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരില്‍ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവല്‍ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരില്‍ ഇദ്ദേഹം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.

ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റിന് പിന്നാലെ ഈ വിഷയത്തില്‍ കേരളത്തിലും ചര്‍ച്ചകള്‍ സജീവമായി. പോസ്റ്റ് പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തി. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാല്‍ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു എന്ന ആശങ്കയാണ് അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ പങ്കുവയ്ക്കുന്നത്.

മരണത്തിന്റെ വ്യാപാരികള്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യജീവന്‍ വെച്ചുള്ള കച്ചവടമാണ് നടന്നതെന്ന ചോദ്യമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ പൂര്‍ണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു; തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു എന്നും അദ്ദേഹം പറയുന്നു.

സാമുവല്‍ ജെറോം നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് നേരത്തെയും അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. നിമിഷ പ്രിയ മോചിപ്പിക്കപ്പെട്ടാല്‍ സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാം. എന്നാല്‍ മോചന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുത് എന്നായിരുന്നു മുന്‍പ് നടത്തിയ പ്രതികരണം. മോചനത്തിനായി സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’ എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...