തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ചൊവ്വാഴ്ചയാണ് ഔദ്യോഗിക തുടക്കമായത്. ഓണം വരാഘോഷത്തിന്‍റെ സമാപനത്തിന്റെ ഭാഗമായുള്ള ഘോഷ യാത്രയിൽ പങ്കെടുക്കാൻ സർക്കാർ ഇത് വരെ ഗവർണറെ ക്ഷണിച്ചിട്ടില്ല. സാധാരണ ഗവർണർ ആണ് ഘോഷ യാത്രയിലെ മുഖ്യാതിഥി. ഇനി സർക്കാർ ക്ഷണിച്ചാലും ഘോഷ യാത്ര നടക്കുന്ന 12 നു അട്ടപ്പാടിയിൽ പരിപാടി ഉള്ളതിനാൽ ഗവർണർ പങ്കെടുക്കാൻ സാധ്യത കുറവാണ്.
തിരുവനന്തപുരം കനകക്കുന്നിൽ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായി. ഇരുവരും മുഖ്യമന്ത്രി നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി.
കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ അരങ്ങുണർന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു
ഇതിനിടെ നിയമ സഭ പാസ്സാക്കിയ ലോകയുക്ത,സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും എന്നുറപ്പായി. സർക്കാർ 12 ബില്ലുകളും അയക്കുന്ന മുറയ്ക്ക് നിയമോപദേശം അടക്കം തേടാനാണ് നീക്കം. വരും ദിവസങ്ങളിൽ ഗവർണർ പാലക്കാട്, തൃശൂർ ജില്ലകളിൽ ആണ്.


















