സബിത്ത് അവയവക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍; ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തി; പണമിടപാടിന്റെ രേഖകള്‍ കണ്ടെത്തി

May 23, 2024

seena

കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പിടിയിലായ സബിത്ത് നാസര്‍ ഇടനിലക്കാരന്‍ അല്ലെന്നും, മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയതായും അന്വേഷണം സംഘം പറഞ്ഞു.

പണം വാങ്ങിയതിന്റെ സൈബര്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍നിന്ന് പ്രതി സബിത്ത് നാസര്‍ പൊലീസിന്റെ പിടിയിലാകുന്നത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയാണ്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്.

കേസില്‍ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ പലസംസ്ഥാനങ്ങളില്‍ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകര്‍ത്താവില്‍ നിന്ന് പണം വാങ്ങിയെടുത്തു.

അവയവത്തിനായി കടത്തുന്നവര്‍ക്ക് സബിത്ത് വ്യാജ ആധാറും പാസ്‌പോര്‍ട്ടും സംഘടിപ്പിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാള്‍ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരില്‍ ചിലര്‍ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ആറു ലക്ഷം രൂപയൊക്കെയാണ് നല്‍കുന്നത് എന്ന് സബിത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആള്‍ക്ക് ഒന്നിന് 5 ലക്ഷം രൂപയാണ് സബിത്തിന്റെ കമ്മിഷന്‍.

cake tower new
LATEST NEWS