തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു.എന്നാൽ പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്നും അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
രോഗബാധ മറ്റ് ഫാമുകളിലേക്ക് വ്യാപിച്ച് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത മേഖലയായും , 10 കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായുംപ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതിനും, പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നിമാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനങ്ങൾക്കും അധികൃതർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.



















