തെന്മല ∙ കളംകുന്നു വഴി പരപ്പാർ അണക്കെട്ടിലേക്കുള്ള പ്രവേശനം വനം വകുപ്പ് നിരോധിച്ചു. കളംകുന്നിലെത്തുന്ന സഞ്ചാരികൾ പരപ്പാർ തടാകത്തിനുള്ളിലേക്ക് വാഹനവുമായി പോകുന്നത് തടയാനാണ് നിരോധനം. വഴി വനംവകുപ്പ് ചങ്ങലയിട്ട് തടഞ്ഞു. ശെന്തുരുണി ഇക്കോ ടൂറിസം നടത്തുന്ന കളംകുന്ന് സഫാരിയും തടാകത്തിലേക്ക് പ്രവേശിക്കില്ല.

വാഹനം നിർത്തിയ ശേഷം കാൽനടയായി തടാകത്തിൽ പോയി വരുന്നതിന് തടസ്സമില്ല. പഴയ തിരുവനന്തപുരം – ചെങ്കോട്ട റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. അണക്കെട്ട് വന്നതോടെ റോഡ് വെള്ളത്തിൽ മുങ്ങുകയും പുതിയ റോഡ് വരികയും ചെയ്തു. ശെന്തുരുണി ഇക്കോടൂറിസത്തിന്റെ പ്രധാന ആകർഷണകേന്ദ്രമാണ്
കളംകുന്ന്. അണക്കെട്ടിന്റെ ചുമതല കല്ലട ഇറിഗേഷൻ പ്രോജക്ടിനാണെങ്കിലും ഡാം സ്ഥിതി ചെയ്യുന്നത് ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ്. ചങ്ങലയിട്ടതോടെ കെഐപി ഉദ്യോഗസ്ഥർക്ക് അണക്കെട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണ്ടിവരും.

















