കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജയിലിലെ തടവുകാരനായ ജലാലുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിസൺ ഓഫീസർ ജിഷ്ണുവിനെതിരെയാണ് വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ടൗൺ പൊലീസ് നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ ജൂൺ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകണമെന്നും ജലാലുദ്ദീൻ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ പ്രിസൺ ഓഫീസർ ജിഷ്ണു, ജലാലുദ്ദീനെയും ഒപ്പമുണ്ടായിരുന്ന സഹതടവുകാരെയും അകാരണമായി തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടിയിരുന്നു.




















