കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലക ശില്‍പങ്ങളിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശാന്തിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജൂലൈ 23-ാം തീയതി പ്രശാന്തിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോള്‍ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്. അജികുമാറിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരുന്നു അന്ന് ജാമ്യം നല്‍കിയത്.

2025ല്‍ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ പുറത്തേക്ക് കൊണ്ടുപോയതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്‌ഐടി ഇരുവരെയും അറസ്റ്റ് ചെയ്തത്. 17-ാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗമായ 18-ാം പ്രതി എ അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിനു സഹായകരമായി ബോര്‍ഡ് ഉത്തരവ് ഇറക്കി എന്നാണ് എസ്‌ഐടിയുടെ വാദം. അതുമൂലം ദ്വാരപാലക താങ്ങുപീഠപാളികളില്‍ നിന്നും വീണ്ടും സ്വര്‍ണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭം ഉണ്ടാക്കി നല്‍കിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.



















