വനിത സിവിൽ പൊലീസ് ഓഫിസേഴ്സ് നിയമനത്തിനു നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നാളെ അവസാനിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ കണ്ണീരോടെ ചോദിക്കുന്നു, ഞങ്ങൾ എന്തു ദ്രോഹം ചെയ്തു സർക്കാരേ?നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചുള്ള സമരം ഇന്നലെ 16 ദിവസമായി. സ്വന്തം ശരീരത്തിൽ റീത്ത് വച്ചാണ് അവർ ഇന്നലെ പ്രതിഷേധിച്ചത്. ശയനപ്രദക്ഷിണം, കല്ലുപ്പിൽ കാലൂന്നി നിൽക്കൽ, രക്തം കുത്തിയെടുത്ത് പോസ്റ്റർ തയാറാക്കൽ അങ്ങനെ ഒട്ടേറെ രീതികളിൽ പ്രതിഷേധിച്ചു. പക്ഷേ, സർക്കാർ ആദ്യ നിലപാടിൽ തന്നെ നിൽക്കുന്നു – നിയമിക്കാൻ തസ്തിക ഇല്ല.കഴിഞ്ഞ വർഷം ഏപ്രിൽ 24നു നിലവിൽ വന്ന 967 പേരുടെ റാങ്ക് പട്ടികയിലുള്ളവരാണു സമരം ചെയ്യുന്നത്. ഈ പട്ടികയിൽ നിന്ന് ഇതുവരെ 292 പേർക്കു നിയമനം ലഭിച്ചു.
ഇന്നലെ 45 അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. ഇനി ഒരു ഒഴിവു പോലും ഇല്ലെന്നാണു സർക്കാർ പക്ഷം. പക്ഷേ, ഇപ്പോഴും 570 ഒഴിവുകൾ ഉണ്ടെന്നു സമരം ചെയ്യുന്നവർ പറയുന്നു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്നു വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതാണ് ഈ കണക്ക്.ക്യാംപുകളിലേക്കുള്ള നിയമനത്തിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ക്യാംപിൽ നിന്ന് 570 പേരെ സ്റ്റേഷനുകളിലേക്കു മാറ്റുമ്പോൾ ക്യാംപിൽ അത്രയും ഒഴിവു വരും. അപ്പോൾ നിയമനം ലഭിക്കുമെന്നായിരുന്നു സമരം ചെയ്യുന്നവരുടെ പ്രതീക്ഷ.



















