ന്യൂഡൽഹി: ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ചിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഇന്ത്യയിലും ദുഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബർ പതിനൊന്നിന് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ആ ദിവസം ആഘോഷ പരിപാടികളൊന്നും സർക്കാർ തലത്തിൽ സംഘടിപ്പിക്കുകയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചത്.

സ്‌കോട്ട്‌ലൻഡിലെ ബാൽമോറലിലെ കൊട്ടാരത്തിൽ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും മകൾ ആൻ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ 70ാം വർഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞത്. 1952 ൽ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് മകൻ ചാൾസ് രാജകുമാരനാണ് അടുത്ത കിരീടാഅവകാശി.


















