രാഹുലിനെതിരെ പരാതിയുമായി മുന്‍ എംപിയുടെ മകളും?; എഐസിസിക്ക് ലഭിച്ചത് ഒമ്പതു പരാതികള്‍

Aug 21, 2025

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ മുന്‍ എംപിയുടെ മകളും ഉണ്ടെന്ന് സൂചന. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറി. പിന്നാക്ക വിഭാ​ഗമായതിനാല്‍ വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിട്ടുള്ളത്.

ഗുരുതരമായ ആരോപണങ്ങളും തെളിവുകളും അടക്കമുള്ള പരാതികളാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് ലഭിച്ചത്. തുടര്‍ന്ന് ദീപാദാസ് മുന്‍ഷി ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ആലോചിച്ചു. പരാതികളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരുമെന്നും സൂചിപ്പിച്ചിരുന്നു.

എന്നാല്‍ വോട്ട് ചോരി വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ലോങ് മാര്‍ച്ചിന് ശേഷം സ്ഥാനമൊഴിയാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതലായി ആരോപണങ്ങളും ഫോണ്‍ ചാറ്റുകളും ശബ്ദസന്ദേശങ്ങളം പുറത്തു വന്നതോടെ, കടുത്ത നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ഉടന്‍ രാജിവെച്ചേ മതിയാകൂ എന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം രാഹുലിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തല സന്ദേശം കൈമാറിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയോടാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിക്കണം. ഇനിയും നടപടി വൈകിയാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമാകും. നടപടി വൈകുംതോറും പാര്‍ട്ടിക്ക് പ്രതികൂലമായി മാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

cake tower new
LATEST NEWS