വീട്ടുകാര്‍ ചങ്ങലയ്ക്കിട്ട യുവതി കരകവിഞ്ഞൊഴുകിയ പുഴയില്‍പ്പെട്ടു

Aug 2, 2024

seena

റായ്പൂര്‍: മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒഴുകിപ്പോയി. കുത്തിയൊലിച്ച മഹാനദിയില്‍ 17 കിലോമീറ്റര്‍ ദുരം ഒഴുകിപ്പോയ യുവതിക്ക് അത്ഭുതരക്ഷപ്പെടല്‍. നിലവിളി കേട്ട് എത്തിയ മത്സ്യത്തൊഴിലാളികളുടെ ധീരതയാണ് യുവതിയെ രക്ഷിച്ചത്. ഛത്തീസ്ഗഡിലെ സരന്‍ഗഡ് സ്വദേശിയാണ് യുവതി. ഒഡീഷയിലെ അതിര്‍ത്തി ജില്ലയായ ജാര്‍സുഗുഡ ജില്ലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

സരോജിനി ചൗഹാന്‍ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. രമേഷ് സേഥും മകന്‍ ഡാനിയും മഹാനദിയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് സ്ത്രീയുടെ നിലവിളി കേട്ടത്. ഇത് കണ്ട അച്ഛനും മകനും തോണി തിരിക്കുകയും മറ്റ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ യുവതിയെ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ യുവതിയെ ലഖന്‍പൂരിലെ കമ്യൂണിറ്റി ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സരോജിനിയുടെ സഹോദരന്‍ ജഗദീഷ് ചൗഹാനും ഭാര്യയും ആശുപത്രിയിലെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.

അഞ്ച് വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. അതിന് പിന്നാലെ സരോജിനി മാനസിക രോഗവുമായി മല്ലിടുകയായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. മാനസികാരോഗ്യം വഷളായതോടെ അവള്‍ സ്വന്തം വീട്ടലേക്ക് തിരിച്ചെത്തി. മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതിയെ ചങ്ങലയ്ക്കിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ രാത്രി, കുടുംബം അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയ ശേഷം, വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ പോയ സമയത്ത് യുവതി ഒഴുകിപ്പോയതെന്നാണ് കരുതുന്നത്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മഹാനദി കരകവിഞ്ഞൊഴുകയാണ്.

cake tower new
LATEST NEWS