തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും കനത്ത മഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.
ബുധനാഴ്ച പകലും രാത്രിയുമായി കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ 11 സെ.മീ. വീതവും കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ 8 സെ.മീ. വീതവും മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും തെക്കൻ ഒഡീഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്കു സമീപം ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതു കാരണം അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നത്. കേരള– ലക്ഷദ്വീപ്– കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


















