തിരുവനന്തപുരം: ചരിത്രമെഴുതി രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ഫൈനലിലേക്ക് ആദ്യമായി മുന്നേറിയ കേരള ക്രിക്കറ്റ് ടീം ഇന്ന് തിരുവനന്തപുരത്ത് എത്തും. ഫൈനലിൽ കിരീടം വിദർഭ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ ഫൈനൽ പ്രവേശം ഭാവിയിലേക്കുള്ള പ്രചോദനമാണ്. ടീമിന് വൻ സ്വീകരണമൊരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ടീമിനെ നാട്ടിലേക്ക് കൊണ്ടു വരും. ഇതിനായി ഇരുവരും നാഗ്പുരിലെത്തിയിട്ടുണ്ട്.
താരങ്ങളെ തിരികെ എത്തിക്കാൻ കെസിഎ സ്വകാര്യ വിമാനം ചാർട്ടർ ചെയ്തിട്ടുണ്ട്. എയർ എംബ്രെയർ വിമാനത്തിൽ ഇന്ന് രാത്രി 9.30നു ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. കെസിഎ ഭാരവാഹികളും അംഗങ്ങളും ചേർന്നു ടീമിനെ സ്വീകരിക്കും.
നാളെ ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 6നു അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ്, കായിക മന്ത്രി അബ്ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ പൗര പ്രമുഖർ പങ്കെടുക്കും. നാഗ്പുരിൽ നടന്ന കലാശ പോരാട്ടത്തിൽ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിലെ ലീഡ് ബലത്തിലാണ് വിദർഭ കിരീടം നേടിയത്. അവരുടെ മൂന്നാം കിരീട നേട്ടമായിരുന്നു നാഗ്പുരിലേത്.



















