തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹന വകുപ്പും കൈകോര്‍ക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയില്‍ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയില്‍ നടക്കും. പദ്ധതിയുടെ പൈലറ്റ് റണ്‍ മാവേലിക്കര താലൂക്കിലെ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുഞ്ഞുങ്ങളിലൂടെ സുരക്ഷിതമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ ഈ പദ്ധതി വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.
ക്ലാസ് മുറികളില്‍ നിന്നും റോഡ് സുരക്ഷാ സംസ്‌കാരം ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. വരാനിരിക്കുന്ന അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതി സംസ്ഥാന വ്യാപകമാക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന നല്‍കി ആദ്യഘട്ടത്തില്‍ ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക.
തുല്യ അനുപാതത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന 30 വിദ്യാര്‍ത്ഥികളായിരിക്കും ഒരു ബാച്ചില്‍ ഉണ്ടാവുക. 15 മണിക്കൂര്‍ പഠന ക്ലാസുകള്‍, 5 മണിക്കൂര്‍ പ്രവൃത്തിപരിചയം, 10 മണിക്കൂര്‍ ശാരീരിക പരിശീലനം എന്നിവ ഉള്‍പ്പെടുന്നതാണ് സിലബസ്. റോഡ് നിയമങ്ങള്‍ക്ക് പുറമെ, അഗ്‌നിശമന സേനയുമായി ചേര്‍ന്ന് ട്രോമാകെയര്‍, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനം, നീന്തല്‍ എന്നിവയിലും കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കും. കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പുകള്‍ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ഇവര്‍ക്ക് ലഭിക്കും.
സ്‌കൂള്‍ വാനുകളില്‍ സേഫ്റ്റി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കാനും സ്‌കൂള്‍ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. കൂടാതെ, റോഡ് അപകടങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ എം.വി.ഡി ഉദ്യോഗസ്ഥരെ ഇവര്‍ സഹായിക്കും. ചുവപ്പില്‍ കറുപ്പും മഞ്ഞയും വരകളുള്ള ടീഷര്‍ട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂണ്‍ ക്യാപ്പ് എന്നിവയാണ് കേഡറ്റുകളുടെ യൂണിഫോം. ഇതിനായി KRSA ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.



















