പോത്തൻക്കോട് : തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം നടന്നതായി പരാതി. കാട്ടായിക്കോണം ഒരുവാൻമൂല ഉത്രാടം വീട്ടിൽ ചന്ദ്രബാബുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. പൂട്ടിയിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ അഞ്ചു മാസമായി ചന്ദ്രബാബു കുടുംബവും മകളോടൊപ്പം അടൂരാണ് താമസിച്ചിരുന്നത്. വീട് പൂട്ടിയിട്ടിരുന്നതിനാൽ ഇവർ വീട്ടിലെ ചെടി നനയ്ക്കാൻ ഒക്കെ ആയി ഒരു ആസാം സ്വദേശിയെ ഏർപ്പാട് ചെയ്തിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസം ചെടി നനയ്ക്കാനായി ആസാം സ്വദേശി എത്തിയിരുന്നു. അപ്പോഴാണ് വീടിന്റെ സൈഡ് ഡോർ കുത്തി തുറന്നു കിടക്കുന്നത് കണ്ടത്.
തുടർന്ന് ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രബാബുവിന്റെ സഹോദരനായ സുരേഷ് ബാബുവിനെ ഇയാൾ വിവരം അറിയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവർ പോത്തൻകോട് പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഏകദേശം എട്ടേകാൽ പവനും 70,000 രൂപയും നഷ്ടപ്പെട്ടതായി പോത്തൻകോട് പോലീസ് നൽകിയ പരാതിയിൽ പറയുന്നു. വിരലടയാള വിദഗ്ധരും ,ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.പോത്തൻകോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.