സിഡ്‌നി: ഫോമില്ലായ്മ മൂലം വലയുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ് ലീ. രണ്ടു താരങ്ങളും വിശ്രമം എടുത്ത്, ബാറ്റിങ്ങില്‍ സാങ്കേതികതയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും, അങ്ങനെ ഫോം വീണ്ടെടുക്കാനും ബ്രെറ്റ്‌ലീ ഉപദേശിച്ചു.
തുടര്‍ച്ചയായി മോശം പ്രകടനമുണ്ടാകുമ്പോള്‍ സമ്മര്‍ദ്ദം ഉയരുക സ്വാഭാവികമാണ്. കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലെയുള്ളവര്‍ ഡ്രോയിംഗ് ബോര്‍ഡിലേക്ക് മടങ്ങിപ്പോയാല്‍ മതി. ടെക്‌നിക്കില്‍ ശ്രദ്ധയൂന്നുകയും ഫ്രെഷ് ആകുകയും ചെയ്തശേഷം ഇരുവര്‍ക്കും പൂർവാധികം കരുത്തോടെ ക്രിക്കറ്റിലേക്ക് മടങ്ങി വരാവുന്നതാണെന്നും ബ്രെറ്റ് ലീ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിതും കോഹ്‌ലിയും ബാറ്റിങ്ങിൽ പരാജയമായിരുന്നു. ഇരുവരും മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ പരമ്പര കിവീസ് തൂത്തുവാരുകയും ചെയ്തിരുന്നു. ഈ വര്‍ഷം രോഹിത് ശര്‍മ്മ 11 മത്സരങ്ങളില്‍ നിന്നും 588 റണ്‍സാണെടുത്തത്. ശരാശരി 29.40. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍പ്പെടുന്നു. കോഹ് ലിയാകട്ടെ 6 മത്സരങ്ങളിലെ 12 ഇന്നിങ്‌സുകളില്‍ നിന്നായി 250 റണ്‍സ് മാത്രമാണെടുത്തത്. ശരാശരി 22.72. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയ്ക്കാണ് ഇന്ത്യ ഓസീസ് പര്യടനത്തിനെത്തിയിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്നതിന് ഓസീസിനെതിരെ ഇന്ത്യയ്ക്ക് 4-1 ന്റെ വിജയം അത്യാവശ്യമാണ്. മൂന്നാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നതിന് ഇന്ത്യ സീനിയര്‍ താരങ്ങളായ രോഹിതിന്റെയും കോഹ്‌ലിയുടേയും ബാറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

















