മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി സിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പണം തട്ടാന്‍ വേണ്ടി ഇട്ടതെന്ന് പൊലീസ് കണ്ടെത്തല്‍. സാദഖലി തങ്ങള്‍ക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം തെറ്റാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പ്രതി മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ ഇപ്പോള്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷന്‍, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇത് വന്‍ വിവാദമായി.
സാദിഖലി തങ്ങള്‍ക്കെതിരെ 17 കാരി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്നത് പ്രതിയുടെ തിരക്കഥയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.
സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുമെന്നും, അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. മുഹമ്മദ് റോഷൻ്റെ ഭീഷണിയെ തുടർന്ന് സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.



















