മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ടി20 നായകൻ ആരാകുമെന്ന ചോദ്യം ശക്തമായി ഉയരുന്നതിനിടെ ബിസിസിഐയുടെ (BCCI) അപെക്സ് കൗൺസിൽ ഇന്ന് യോഗം ചേരും. ഓൺലൈനായി ചേരുന്ന യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നേക്കും എന്നാണ് സൂചന. നിലവിലെ യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യം ഇല്ലെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാനാണ് കോച്ച് ഗൗതം ഗംഭീറിന് താല്പര്യം. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം.
അതേസമയം, ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യരെ നായക സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. ഐപിഎൽ 2025ൽ പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ്, 2026 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് 498 റൺസ് നേടിയ താരം ഒരു സെഞ്ച്വറി അഞ്ച് അർധസെഞ്ച്വകളും സ്വന്തമാക്കി. 168.81 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.
സൂര്യകുമാർ യാദവിന് പകരം ഇന്ത്യയുടെ ടി20 ടീമിൽ നാലാം നമ്പർ ബാറ്ററായും ശ്രേയസ് അയ്യരെ ഉൾപ്പെടുത്താം. ഇക്കാര്യങ്ങൾ പരിഗണിച്ച് താരത്തെ നായകനാക്കണം എന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ അഭിപ്രായം. എന്നാൽ, ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആർസിബിയെ തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച രജത് പടിദാറിനെ പരിഗണക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെയല്ലാതെ ആരെ ക്യാപ്റ്റനാക്കുമെന്നതില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകമാകും എന്നാണ് റിപ്പോർട്ട്.




















