സുരക്ഷാ കടമ്പകള്‍ കടക്കാതെ, വിലക്കുകളൊന്നുമില്ലാതെ നിയമ നിര്‍മാണ സഭ കണ്‍കുളിര്‍ക്കെ കാണാം. രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വന്‍ ജനക്കൂട്ടമാണ് സഭ കാണാനെത്തുന്നത്. തലസ്ഥാന നഗരത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന നമ്മുടെ നിയമസഭാ മന്ദിരം ശരിക്കൊന്നു കാണാന്‍ കൊതിക്കുന്നവർക്ക് ഇതാണവസരം. കുട്ടിക്കൂട്ടം ആവേശത്തോടെ നീങ്ങുന്നത് നിയമസഭാ കവാടത്തിനുളളിലേയ്ക്ക് നീങ്ങുന്ന കാഴ്ചകളാണ് അവിടെ. സഭാ മന്ദിരത്തിനു ചുററും നടന്നു കാണാം. പിന്നെ സഭയ്ക്കുളളിലെ കാഴ്ചകളും. മ്യൂസിയം, സന്ദര്‍ശക ഗാലറി എല്ലായിടത്തും പ്രവേശനമുണ്ട്.

നേരത്തെയും പൊതുജനങ്ങള്‍ക്ക് പ്രവേശമനുവദിച്ചിട്ടുണ്ടെങ്കിലും നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു ജനകീയ ഉത്സവമാകുന്നത്. ബസുകളിലാണ് ഓരോ സ്കൂളുകളും കുട്ടികളെയെത്തിക്കുന്നത്. പുസ്തകോത്സവത്തിനും തിരക്കേറുകയാണ്. നാടനും മറുനാടനും ഒക്കെ കിട്ടുന്ന ഭക്ഷണശാലകളാണ് മറ്റൊരാകര്‍ഷണം. രാത്രിയായാല്‍ വൈദ്യുത ദീപാലങ്കാരങ്ങളാല്‍ സഭാ മന്ദിരം മിന്നിത്തിളങ്ങും. ക്രിസ്മസ്, പുതുവത്സരാഘോഷ വേളയിലെ നഗരക്കാഴ്ചകളെ കടത്തിവെട്ടുന്ന അക്ഷരോത്സവം നാളെ (15) സമാപിക്കും.

















