പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തിയും പലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും 16 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കേസിൽ തിരുവനന്തപുരം വലിയതുറയ്ക്ക് സമീപം താമസിച്ചുവന്നിരുന്ന ഷമീർ എന്ന 32 വയസ്സുകാരനെ 10 വർഷം കഠിനതടവിനും, 50,000/- രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2013 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് സൗഹൃദത്തിലാക്കിയ ശേഷം ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും വീട്ടിൽനിന്ന് കടത്തിക്കൊണ്ടു പോവുകയും ചെയ്തതാണ് പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നത്. പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത് അറിഞ്ഞ പ്രതി അതിജീവിതയെ തമിഴ്നാട്ടിലേക്ക് അതിന് തയ്യാറല്ല എന്ന് അറിയിച്ച സമയം പ്രതി സ്വന്തം വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ആയിരുന്നു. തുടർന്ന് അയിരൂർ പോലീസ് മുമ്പാകെയും മജിസ്ട്രേറ്റ് മുമ്പാകെയും മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. അതിജീവിതയുടെ കൂട്ടുകാരിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ മറ്റൊരു കോടതിയിൽ പ്രതിക്കെതിരെ വിചാരണ നടന്നുവരുന്നതും ആകുന്നു. ആദ്യ വിവാഹബന്ധം മറച്ചു വെച്ചാണ് പ്രതി അതിജീവിതയോട് അടുപ്പം സ്ഥാപിച്ചത്
18 വയസ്സിൽ താഴെയുള്ള കുട്ടിയോട് കഠിനതരമായ ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 10 വർഷം കഠിനതടവും അമ്പതിനായിരം രൂപ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കുന്ന സാഹചര്യത്തിൽ ഇരുപത്തിഅയ്യായിരം രൂപ നഷ്ടപരിഹാരം എന്ന നിലയിൽ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി. പ്രതി പോക്സോ നിയമത്തിലെ വകുപ്പ് 3 പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തതായും കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. വർക്കല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. വിനോദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.


















