പാർവതിപുരം ഗ്രാമം റോഡിൽ നിന്നും സ്വകാര്യ മാർക്കറ്റിലേക്കുള്ള നടപ്പാതയുടെ സ്ലാബാണ് തകർന്നത്. ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നുള്ള ഓടയിലെ മലിനജലം അട്ടക്കുളം ഭാഗത്തേക്ക് ഒഴുകുന്ന ഓടയ്ക്കു മുകളിൽ സ്ലാബ് നിരത്തിയാണ് ഈ ഭാഗത്ത് നടപ്പാതയൊരുക്കിയിരിക്കുന്നത്.
ഈ സ്ലാബ് തകർന്നതോടെ മാർക്കറ്റിലേക്കുള്ള കാൽനടയാത്ര അപകടാവസ്ഥ സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് ആൾക്കാരാണ് ഈ മാർക്കറ്റിൽ പ്രതിദിനം വന്നു പോകുന്നത്. ഈ നടപ്പാതയുടെ തന്നെ വശങ്ങളിലും തെരുവ് കച്ചവടം വ്യാപകമാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മാർക്കറ്റും മാർക്കറ്റിലേക്കുള്ള നടപ്പാതയും. സ്ലാബ് തകർന്ന് വഴി തടസ്സപ്പെട്ടതോടെ സമീപത്തെ തെരുവ് കച്ചവടക്കാർ പലകകൾ സംഘടിപ്പിച്ച് ഈ ഭാഗത്ത് സ്ഥാപിച്ച താൽക്കാലികമായി നടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നാൽ ഈ താൽക്കാലിക സംവിധാനവും നിലവിൽ ബാക്കിയുള്ള ഓടയുടെ സ്ലാബുകളും അപകടാവസ്ഥയിലാണ്. ഇത് കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ഇടുങ്ങിയ പാതയിലൂടെ നടന്നുവരുന്ന ജനങ്ങൾ ആരും തന്നെ ഈ അപകടാവസ്ഥ തിരിച്ചറിയാറില്ല. ഇത് ആശങ്ക സൃഷ്ടിക്കുന്നു.

















