ആറ്റിങ്ങൽ: ബ്രട്ടീഷ് അധിനിവേശത്തിനെതിരായി 1721-ൽ നടന്ന ഇന്ത്യയിലെ ആദ്യ ചെറുത്ത് നിൽപ്പായ ആറ്റിങ്ങൽ കലാപത്തിന്റെ സ്മരണകൾ ഉയർത്തി സി പി ഐ എം ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, മംഗലപുരം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സ്വാതന്ത്യ സ്മൃതി സംഗമം” നാളെ (13/ 8) ശനിയാഴ്ച) വൈകുന്നേരം നാലിന് ആറ്റിങ്ങൽ മാമത്ത് നടക്കും. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി സംഗമം ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങൽ റാണിയുടെ കർഷക വിരുദ്ധ നിലപാടിലും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കുരുമുളക് ഉൾപ്പെടെയുള്ള മലഞ്ചരക്കുകളുടെ മൊത്ത വ്യാപാരം നൽകിയതിലും പ്രതിഷേധിച്ച് ആറ്റിങ്ങൽ – അഞ്ചുതെങ്ങ് പ്രദേശങ്ങളിലെ സംഘടിതമായ കർഷകർ നടത്തിയ സായുധ കലാപമായിരുന്നു ആറ്റിങ്ങൽ കലാപം. ഇതിനു മുൻപ് തന്നെ 1687 ൽ അഞ്ചുതെങ്ങിൽ ബ്രട്ടീഷുകാരുടെ കോട്ട വളഞ്ഞുകൊണ്ട് നാട്ടുകാർ സമരം നടത്തിയിരുന്നു. എന്നാൽ അതൊരു അസംഘടിത സമരമായതിനാൽ ബ്രട്ടീഷുകാർ അടിച്ചമർത്തുകയുണ്ടായി. ആറ്റിങ്ങൽ കലാപം ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ സംഘടിത സമരവും നിരവധി ബ്രട്ടീഷ് സേനാംഗങ്ങളെയും അവരുടെ കിങ്കരന്മാരെയും, സമരവാളണ്ടിയർമാർ കൊലപ്പെടുത്തുകയും ചെയ്ത സമരമാണ്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ ആറ്റിങ്ങൽ കലാപത്തിനും ആറ്റിങ്ങൽ എന്ന നാടിനും ജനമുന്നേറ്റത്തിന്റെയും ജാതിമതാതീതമായ ഐക്യത്തി ന്റെയും അധിനിവേശ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പിന്റെയും അതിമഹത്തായ ചരിത്രമുണ്ട്. എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാർഷിക വേളയിൽ നടക്കുന്ന സ്മൃതി സംഗമത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് പരിപാടിയുടെ സംഘാടക സമിതി ജനറൽ കൺവീനർ എസ് ലെനിനും ചെയർമാൻ വി ശശി എംഎൽ എയും അറിയിച്ചു. ചടങ്ങിൽ വി ശശി എം എൽ എ അധ്യക്ഷനാകും. സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി.ജോയ് എം എൽ എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി പി ഉണ്ണി കൃഷ്ണൻ , മനോജ് ബി ഇടമന, ഒ എസ് അംബിക എം എൽ എ, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ, ചരിത്ര ഗവേഷകൻ ആർ നന്ദകുമാർ എന്നിവർ സംസാരിക്കും.


















