പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് പുത്തൻ ആശയമൊരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. റോഡിൽ വലിച്ചെറിയുന്ന കുടിവെള്ള കുപ്പികളിൽ കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുത്തിനിറച്ചാണ് ഇക്കോ ബ്രിക്സ് എന്ന പേരിൽ കുപ്പിക്കട്ടകൾ നിർമ്മിക്കുന്നത്. ഒരു കുപ്പിയിൽ 350 മുതൽ 400 ഗ്രാം വരെ പ്ലാസ്റ്റിക് ഇത്തരത്തിൽ കുത്തി നിറയ്ക്കാൻ കഴിയും. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കേഡറ്റുകൾ കഴിഞ്ഞ ജനുവരി മാസം ആരംഭിച്ച ഈ പ്രവർത്തനത്തിന്റെ ഫലമായി ഇതുവരെ 2500 കുപ്പിക്കട്ടകൾ നിർമ്മിച്ചു കഴിഞ്ഞു. അതു വഴി 100 കിലോഗ്രാം പ്ലാസ്റ്റിക് ഈ ഭൂമിയിൽ വീഴുന്നതിനെ തടയാൻ കുട്ടികൾക്ക് കഴിഞ്ഞു. ഇങ്ങനെ നിർമ്മിച്ച ഇക്കോ ബ്രിക്സ് ഉപയോഗിച്ച് സ്കൂളിൽ മനോഹരമായ വിശ്രമ ബെഞ്ച് കേഡറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിച്ചു കഴിഞ്ഞു. ഇതു കൂടാതെ തോന്നയ്ക്കൽ സായിഗ്രാമിലും ഇതുപോലെ വിശ്രമ ബെഞ്ചു സ്ഥാപിക്കാനുള്ള അഞ്ഞൂറോളം ഇക്കോ ബ്രിക്കുകൾ കേഡറ്റുകൾ നൽകി. വളരെക്കാലമായി പ്ലാസ്റ്റിക് മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ നടത്തിവരുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കേഡറ്റുകളുടെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇക്കോ ബ്രിക്സ് നിർമ്മാണം. സായിഗ്രാമം എക്സി. ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, പരിസ്ഥിതി പ്രവർത്തകനായ ഏലിയാസ് ജോൺ എന്നിവരുടെ ആശയമാണ് കേഡറ്റുകൾ ഏറ്റെടുത്തത്. എന്റെ മാലിന്യം എന്റെ അവകാശം എന്ന ആശയം കേഡറ്റുകളിൽ എത്തിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അവർക്ക് താൽപര്യം സൃഷ്ടിക്കുകയാണ് ഇക്കോ ബ്രിക്സ് നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് അധ്യാപകനും കേഡറ്റുകൾക്ക് നേതൃത്വം കൊടുക്കുന്ന കമ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ. സാബു പറഞ്ഞു. കൂടുതൽ ഇക്കോ ബ്രിക്സുകൾ നിർമ്മിച്ച് സമൂഹത്തിന് ഉപകരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിന് വേറിട്ട മാതൃക സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കേഡറ്റുകൾ.



















