ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ടൂർണമെന്റിൽ വിവാദങ്ങൾക്കും പഞ്ഞമില്ല. തുടക്കം മുതൽ ടിക്കറ്റ് നിരക്കിലെ ഭീമൻ വർധന മുതൽക്ക് പല മത്സരങ്ങളും ഫിഫയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് നടക്കുന്നതെന്ന വാദങ്ങൾ വരെ ഉയർന്നു. അതിനിടെയാണ് കിരീട പ്രതീക്ഷയുമായി എത്തിയ പോർച്ചുഗലിന്റെ പുറത്താകൽ. പ്രീ ക്വാർട്ടറിൽ സ്പെയിനിനോടു പരാജയപ്പെട്ട് പോർച്ചുഗൽ മടങ്ങിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐതിഹാസിക ലോകകപ്പ് യാത്രയ്ക്കും വിരമാമായിരുന്നു. പിന്നാലെയിതാ ലോകകപ്പിലെ ടിക്കറ്റ് വിൽപ്പനയിലും വൻ ഇടിവ് വന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇതോടെ ഫിഫ പല മത്സരങ്ങളുടേയും ടിക്കറ്റ് നിരക്കിൽ വലിയ കറവു വരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
പോർച്ചുഗലിനൊപ്പം ആതിഥേയരായ യുഎസ്എയും ടൂർണമെന്റിൽ നിന്ന് പുറത്തായതാണ് വലിയ തിരിച്ചടിയെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഏറ്റവും വലിയ നോക്കൗട്ട് മത്സരങ്ങളിലൊന്നിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. ടിക്കറ്റ് വിൽപനക്കാരായ ‘ടിക്പിക്ക്’ നൽകുന്ന വിവരങ്ങൾ പ്രകാരം വെള്ളിയാഴ്ച നടക്കുന്ന സ്പെയിൻ- ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച ഉച്ചയോടെ 2,950 ഡോളറിൽ (ഏകദേശം 2.45 ലക്ഷം രൂപ) നിന്ന് 1,200 ഡോളറായി (ഏകദേശം 1 ലക്ഷം രൂപ) കുറഞ്ഞുവെന്നാണ് വിവരം.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തിനോട് 4-1 ന് പരാജയപ്പെട്ട് ആതിഥേയരായ യുഎസ് പുറത്തായതാണ് ടിക്കറ്റ് നിരക്കുകൾ പെട്ടെന്ന് കുറയാൻ പ്രധാന കാരണം. ആതിഥേയ രാജ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ ടിക്കറ്റുകൾക്കായി ആരാധകർക്കിടയിൽ ഇതിലും വലിയ ഡിമാൻഡ് ഉണ്ടാകുമായിരുന്നു.
പോർച്ചുഗലിന്റെ പുറത്താകലും ടിക്കറ്റ് നിരക്കുകൾ താഴേക്ക് വരാൻ കാരണമായി. കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് സ്പെയിൻ പരാജയപ്പെടുത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് അവസാനമാവുകയും ടൂർണമെന്റിലെ ഏറ്റവും വലിയ ആഗോള ആകർഷണം നോക്കൗട്ട് ഘട്ടത്തിൽ നിന്ന് നഷ്ടമാവുകയും ചെയ്തു.
യുഎസ്എയും പോർച്ചുഗലും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. റൊണാൾഡോയുടെ സാന്നിധ്യവും ആതിഥേയ രാജ്യത്തിന്റെ പിന്തുണയും ടിക്കറ്റ് ആവശ്യകത ഇനിയും ഉയർത്തുമെന്നായിരുന്നു ഫിഫ വിലയിരുത്തൽ. എന്നാൽ രണ്ട് കണക്കുകൂട്ടലുകളും അസ്ഥാനത്തായി.
കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്- മൊറോക്കോ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിനാണ് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വിറ്റുപോയത്. ടിക്പിക്ക് പ്രകാരം 989 ഡോളർ മുതൽ (ഏതാണ്ട് 82,000 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ) ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു.
ക്വാർട്ടറിലെ ഇനിയുള്ള മത്സരങ്ങൾ
സ്പെയിൻ vs ബെൽജിയം
അമേരിക്കയെ 4-1 ന് തകർത്താണ് ബെൽജിയം എത്തുന്നത്. മറുഭാഗത്ത് ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ഏക ടീമെന്ന കരുത്തുമായാണ് സ്പെയിൻ ഇറങ്ങുന്നത്.
നോർവേ vs ഇംഗ്ലണ്ട്
ഏർലിങ് ഹാളണ്ടിന്റെ നോർവേയും ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം.
അർജന്റീന vs സ്വിറ്റ്സർലൻഡ്
നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന അവസാന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.
















