കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍, ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. വസതിയിലെ കിടപ്പുമുറിയും അടുക്കളയും പ്രക്ഷോഭകര്‍ കയ്യേറി. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടു. ഗോത്തബയ രാജ്യം വിട്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് സൈനിക ആസ്ഥാനത്തുണ്ടെന്നും ചില സൂചനകളുണ്ട്.
സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. ലങ്കയില്‍ പലയിടങ്ങളിലും പൊലീസുകാരും കായിക താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. സനത് ജയസൂര്യ അടക്കമുള്ള കായിക താരങ്ങള്‍ പ്രക്ഷോഭനിരയിലുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു.


















