ആറ്റിങ്ങൽ: മുളകുപൊടിയെറിഞ്ഞ് സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല കവരാൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26), മയ്യനാട് സ്വദേശി സാലു (26) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 19 ന് രാവിലെ അവനവഞ്ചേരി പോയിൻ്റ് മുക്കിൽ വച്ച് മോളി എന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന മാലയാണ് ഇവർ കവരാൻ ശ്രമിച്ചത്. ചന്തയിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ ഇരുവരും വാഹനത്തിൽ അതിവേഗം കടന്നു കളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം വാഹനവും പിന്നാലെ പ്രതികളേയും കണ്ടെത്തി. പിടിയിലായ ലക്ഷ്മിയുടെ അമ്മയ്ക്ക് ഗൾഫിലുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനായാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്



















