തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ആറ് മാസത്തിനിടെ നിർമ്മിച്ച റോഡുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. നിർമ്മാണത്തിൽ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വിജിലൻസ് മേധാവി മനോജ് എബ്രഹാമിൻ്റെ നിർദേശത്തെ തുടർന്ന് റോഡിലെ പരിശോധന.

പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൻ്റെ ചെറുഭാഗം വിജിലൻസ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിൾ ലാബിൽ അയച്ചുപരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമ്മിച്ചത് എന്നറിയാനാണ് ഈ സാംപിൾ എടുത്ത് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.


















