ഒരുകാലത്ത് ക്രൂരനായ വില്ലൻ ഇമേജിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് ടി ജി രവി. ബാലൻ കെ നായരോടൊപ്പം ടി ജി രവി ചെയ്ത വില്ലൻ വേഷങ്ങൾ ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ ചർച്ചയാക്കാറുണ്ട്. അവതാരക മീര ടി ജി രവിയോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
“സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?” എന്നായിരുന്നു മീരയുടെ ചോദ്യം. ഇതിന് ടി ജി രവി പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. “എനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടായേനെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ മീരയുടെ ഈ ചോദ്യത്തിനെതിരെ ഒരു വിഭാഗം പ്രേക്ഷകർ വിമർശനവുമായെത്തിയിരിക്കുകയാണ്. ക്രൂരമായ ഒരു കുറ്റകൃത്യത്തെ, ഗൗരവകരമായ ഒരു വിഷയത്തെ ഇത്ര ലാഘവത്തോടെയും നിലവാരമില്ലാതെയും എങ്ങനെയാണ് ഒരാൾക്ക് ചോദിക്കാൻ കഴിയുന്നത് എന്നാണ് പലരും കുറിക്കുന്നത്.
അഭിനയത്തെയും സിനിമയിലെ കഥാപാത്രങ്ങളെയും വിലയിരുത്തുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ബലാത്സംഗം പോലുള്ള ഒരു ക്രൂരതയെ സ്‌ക്രീനിൽ കാണിക്കുന്നത് കലയുടെ ഭാഗമായിരിക്കാം, എന്നാൽ അതിനെ മനോഹരമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്.
ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർ സ്വയം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.- എന്നാണ് ചിലർ കുറിക്കുന്നത്. ആസാദിയാണ് ടി ജി രവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.


















