മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികളെ പുനെയിലെത്തിച്ചു. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്.
തങ്ങള്‍ക്ക് 18 വയസ് ആയെന്നും വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്നും ഇവര്‍ പറയുന്നു. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്നും ആരേലും പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറും പിന്നീട് വീണ്ടും വീട്ടുകാർ പഴയതുപോലെയാകുമെന്നും പറയുന്നുണ്ട്.
എന്തെങ്കിലും സഹായം വേണമെന്ന് ചോദിക്കുമ്പോള്‍ താമസിക്കാന്‍ മുറി കിട്ടിയില്ലെന്നും ട്രെയിനിലാണെന്നും ടിക്കറ്റെടുത്തില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അങ്കിള്‍ ജോലി ശരിയാക്കി തരുമോ എന്നും മാതാപിതാക്കള്‍ വിളിച്ചാല്‍ എന്ത് പറയുമെന്നും പെണ്‍കുട്ടികള്‍ സുധീറിനോട് ചോദിക്കുന്നുണ്ട്. അതേസമയം വീട്ടുകാരുമായി സംസാരിക്കുമ്പോൾ കുട്ടികളുമായി വലിയ പ്രശ്നങ്ങളില്ലെന്നായിരുന്നു വീട്ടുകാർ പറയുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടികൾ സ്കൂളിൽ നിന്ന് കടന്നുകളഞ്ഞത്. സ്കൂളിൽ പരീക്ഷ എഴുതാൻ
പോയതായിരുന്നു കുട്ടികൾ. എന്നാൽ പരീക്ഷ എഴുതാതെ നാട് വിടുകയായിരുന്നു. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരിച്ചറിഞ്ഞ റെയിൽവേ പൊലീസ് പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.
കുട്ടികളെ വൈദ്യപരിശോധനയ്ക്കായി പൂനയിലെ സസൂൺ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് കെയർ ഹോമിലേക്ക് മാറ്റും. കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിൽ എത്തിക്കും. ദേവദാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാർഥികളെയാണ് കാണാതായത്. തുടർന്നാണ് രാത്രിയോടെ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന വിവരം ലഭിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.



















