ആലംകോട്: ചാത്തൻപാറയിൽ തട്ടുകട ഉടമയും കുടുംബത്തിലെ 4 പേരും മരണപ്പെട്ട സംഭവത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി തട്ടുകട ഉടമയ്ക്ക് 50000 രൂപയുടെ പിഴ നൽകിയെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അറിയിച്ചു. ചാത്തൻപാറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുട്ടന്റെ തട്ടുകടയിൽ വൃത്തിഹീനമായ സാഹചര്യമാണ് കണ്ടതെന്നും തുടർന്ന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ഭീമമായ പിഴത്തുക കാരണമാണ് കുട്ടനും കുടുംബവും ആത്മഹത്യ ചെയ്തത് എന്ന നിലയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഫുഡ് ആൻഡ് സേഫ്റ്റി പരിശോധന നടത്തിയ ശേഷം രണ്ടു ദിവസമായി കട അടഞ്ഞു കിടക്കുകയായിരുന്നു. ഇന്ന് കട തുറക്കാൻ ഇന്നലെ എല്ലാം തയ്യാറാക്കി വെച്ചിരുന്നു. അതിനിടയിലാണ് ഇന്ന് ദാരുണ സംഭവം നടക്കുന്നത്.

ഇന്ന് രാവിലെയാണ് ചാത്തൻപാറ കടയിൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമയ (13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


















