കേന്ദ്രസഹമന്ത്രി വി.മുരളീധരനും, തിരുവനന്തപുരം അഡിഷണൽ റെയിൽവേ മാനേജർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.
തുടർന്ന് നടന്ന ‘റെയിൽ ജനസഭ’യിൽ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, മഹിളാ പാസഞ്ചേഴ്സ് അസോസിയേഷൻ, റെസിഡന്റ്സ് അസോസിയേഷനുകൾ, ശാർക്കര ക്ഷേത്രോപദേശകസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രൈവറ്റ് ബസ് ഉടമകളുടെ അസോസിയേഷനുകൾ, വിവിധ സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ നൽകിയ നാൽപ്പത്തേഴ് നിവേദനങ്ങൾ പ്രതിനിധികളിൽ നിന്നും സ്വീകരിച്ചു.
ചിറയിൻകീഴിന്റെ ഏറ്റവും വലിയ പ്രശ്നമായി മാറിയ, അനന്തമായി നീളുന്ന മേൽപ്പാലനിർമാണം എത്രയും വേഗം പൂർത്തിയാക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ തടസങ്ങൾ മാറുമെന്ന പ്രതീക്ഷ പങ്കുവെച്ച മന്ത്രി, ഇതിനുശേഷവും മെല്ലെപ്പോക്ക് തുടർന്നാൽ നടപടികൾക്കായി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന ഉറപ്പും നൽകി.
യാത്രക്കാരുടെയും പരിസരവാസികളുടെയും പരാതികളും നിർദേശങ്ങളും അനുഭാവപൂർവം കേട്ട മന്ത്രി, ഇന്റർസിറ്റി, നേത്രാവതി തുടങ്ങിയ അധിക ട്രെയിൻ സ്റ്റോപ്പുകളുടെ കാര്യത്തിൽ തന്റെ ഭാഗത്തു നിന്നും ചെയ്യാൻ കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യുമെന്ന് സദസിന് ഉറപ്പു നൽകി.
പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി റെയിൽവേ മന്ത്രാലയം ആരംഭിച്ച ‘ഒരു സ്റ്റേഷൻ ഒരുൽപ്പന്നം’ പദ്ധതിയുടെ കീഴിൽ ചിറയിൻകീഴ് സ്റ്റേഷനിൽ ആരംഭിച്ച ഷോറൂമിന്റെ ഉത്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.

















