വക്കം: പഞ്ചായത്ത് കമ്മറ്റിയുടെ മിനിട്സ് പകർപ്പ് നൽകാത്തതും വാർഡിനോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഭരണപക്ഷ അംഗത്തിന്റെ പ്രതിഷേധ സമരം. വക്കം ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ഭരണപക്ഷ അംഗമായ കോൺഗ്രസിലെ ഗണേഷ് രാത്രിയും സമരം തുടരുന്നത്.
പദ്ധതി രൂപവൽക്കരണത്തിലെ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയതാണ് അന്നത്തെ പ്രകോപനത്തിന് കാരണം. ആ കമ്മിറ്റിയുടെ മിനിറ്റിന്റെ കോപ്പി ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഗണേഷ് കുമാർ പ്രതിഷേധമുയർത്തിയത്. തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റിയിൽ ഈ ആവശ്യം ഗണേഷ് കുമാർ ഉന്നയിച്ചു. എന്നാൽ പതിവുപോലെതന്നെ കോപ്പി നൽകാതെ ഭരണനേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു. തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പദ്ധതികളുടെ മുൻഗണന തയ്യാറാക്കിയതിൽ ഗണേശന്റെ വാർഡിനെ പൂർണമായി ഒഴിവാക്കിയിരുന്നു.
പുതിയ പദ്ധതികൾ ഒന്നും ഈ വാർഡിന് അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചും മിനിട്സ് കോപ്പി നൽകാത്തതിൽ പ്രതിഷേധിച്ചുമാണ് ഗണേഷ് പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന് ഒറ്റയാൻ സമരം ആരംഭിച്ചത്. വൈകുന്നേരം 5 മണി വരെയും ഭരണനേതൃത്വം ഇതിന് അവഗണിച്ചു. എന്നാൽ ഗണേഷ് സമരം തുടരുന്നതിനാൽ പഞ്ചായത്ത് ഓഫീസ് അടയ്ക്കാൻ കഴിയാതെ വന്നു. മിനിട്സ് പകർപ്പ് ലഭിച്ചാൽ മാത്രമേ ഓഫീസ് വിട്ട് പോകൂ എന്ന നിലപാട് ഗണേഷ് ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണനേതൃത്വവും മിനിട്സ് തയ്യാറാക്കി നൽകുവാൻ ശ്രമം ആരംഭിച്ചു. രാത്രി വൈകിയും വക്കം പഞ്ചായത്ത് കാര്യാലയം സജീവം ആണ്.

















