ആറ്റിങ്ങൽ: ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയെയും രക്ഷിതാവിനെയും ഡോക്ടർ മർദ്ദിച്ചതായി ആക്ഷേപം. ബുധനാഴ്ച പകൽ ഒന്നോടെ ആറ്റിങ്ങൽ ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. വെഞാറമൂട് സ്വദേശിയായ നിജാമുദ്ദീൻ്റെ നാലര വയസുകാരിയായ മകൾക്ക് രാവിലെ മുതൽ കടുത്ത ചെവി വേദന അനുഭവപ്പട്ടിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും രണ്ടിടത്തും ഇ.എൻ.ടി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തത് കൊണ്ട് ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തി.
ഒ.പി ടിക്കറ്റ് എടുത്ത് ഇ.എൻ.ടി ഡോക്ടറുടെ പരിശോധന മുറിക്ക് മുന്നിൽ എത്തി. ഡോക്ടർക്ക് മുന്നിൽ മറ്റ് രോഗികൾ ഇല്ലാതെ ഇരുന്നതിനാൽ നജാമുദ്ദിൻ മകളെ ഡോക്ടറുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുകയായിരുന്നു. ഡോക്ടറുടെ തൊട്ടടുത്ത സ്റ്റൂളിൽ കയറി ഇരുന്ന നാലര വയസുകാരിയോട് ഡോക്ടർ കയർക്കുകയും, കുട്ടിയെ തള്ളി താഴെയിടുകയും ചെയ്തതായും ചോദ്യം ചെയ്ത പിതാവിനെ ഡോക്ടർ മർദ്ദിച്ചതായും ആണ് ആക്ഷേപം.
ആശുപത്രിയിൽ മറ്റ് രോഗികൾക്ക് കൂട്ടിരിക്കാൻ എത്തിയ വനിതകളാണ് ഈ കുടുംബത്തെ ഡോക്ടറിൽ നിന്നും രക്ഷിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് എത്തി. കുട്ടിക്ക് ചികിത്സ നൽകിയശേഷം കുട്ടിയെയും രക്ഷിതാക്കളെയും ഡോക്ടറെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തി. പരാതിയില്ലെന്ന് ഇരുവരിൽ നിന്നും എഴുതി വാങ്ങിപ്പിച്ച ശേഷം പോലീസ് വിട്ടയച്ചു. ആക്രമണ സംഭവം ആശുപത്രി സൂപ്രണ്ടും, ഇ.എൻ.ടി ഡോക്ടറും നിഷേധിച്ചു.

















