വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം: പ്രതിയെ വെറുതെ വിട്ടത് റദ്ദാക്കണം

Jan 4, 2024

seena

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കിയ കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബം കക്ഷിചേരും.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേസില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേസില്‍ പ്രതിക്കെതിരെ എസ് സി എസ് ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേര്‍ക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനും പ്രോസിക്യൂഷനും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി പ്രതി അര്‍ജുനെ വെറുതെ വിട്ടത്.

2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി അർജുൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

cake tower new
LATEST NEWS